IST:
ഹോം ഗള്‍ഫ്‌ Posted on: 31 Oct 2009

ആസിയാന്‍ കരാറിനെ സി.പി.എം. എതിര്‍ക്കുന്നത് ചൈനീസ് പ്രേമംകൊണ്ട്-ഷാനവാസ്‌

ദോഹ: ഏഷ്യയിലെ ലക്ഷക്കണക്കിനു കോടി ഡോളറുകളുടെ വിപണിയില്‍ ഇന്ത്യയുടെ പ്രവേശനം ചൈനയുടെ താത്പര്യസംരക്ഷണത്തിന് ഭീഷണിയാകുമെന്ന ഭീതിയാകാം ആസിയാന്‍ കരാറിനെ എതിര്‍ക്കുന്നതിന് സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസ് എം.പി.വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ഫാറൂഖ് കോളേജ് പൂര്‍വവിദ്യാര്‍ഥിസംഘടന (ഫോസ)യുടെ ഇരുപതാം വാര്‍ഷികാഘോഷ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

യു.ഡി.എഫിനനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇടതുഭരണത്തില്‍നിന്നുള്ള മോചനമാഗ്രഹിക്കുന്ന കേരള ജനത യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ മൂന്ന് മണ്ഡലങ്ങളിലും വിജയിപ്പിക്കും.

വയനാട്ടില്‍ 200 കോടി രൂപ ചെലവില്‍ ശ്രീചിത്രയുടെ ആസ്​പത്രിസമുച്ചയമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പല സ്ഥലങ്ങളും അതിനനുയോജ്യമാണോ എന്ന് പരിശോധിച്ചുവരികയാണ്. ഒരു സ്വകാര്യ കമ്പനി മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 25 ശതമാനം പാവപ്പെട്ടവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ചികിത്സ നല്‍കാനും അവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് മിംസ് ഒന്നരക്കോടി ചെലവില്‍ ഒരു ഡയാലിസിസ് സെന്റര്‍ വയനാട്ടില്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഷാനവാസ് വെളിപ്പെടുത്തി.

ബദല്‍റോഡും റെയില്‍വേയും സജീവ പരിഗണനയിലുണ്ടെന്നും അത് സംബന്ധിച്ച ചര്‍ച്ചകളാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഫോസ ഭാരവാഹികളായ ടി.ഐ.ജെ. ഷൗക്കത്തലി, മശ്ഹൂദ് തിരുത്തിയാട്, ബഷീര്‍ അഹമ്മദ് എന്നിവരും പ്രൊഫ.എന്‍.പി.ഹാഫിസ് മുഹമ്മദും ഇന്‍കാസ് പ്രസിഡന്റ് കെ.കെ.ഉസ്മാനും ഹോളിഡേ വില്ലയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഗള്‍ഫ്‌



© Copyright 2009. Mathrubhumi. All rights reserved.